മുക്കൂട്ടുതറ: മുട്ടപ്പള്ളി വാർഡിലും പരിസരങ്ങളിലും മഞ്ഞപ്പിത്തം ബാധിച്ച് പലരും ചികിത്സ തേടിയതോടെ ആശങ്കയിൽ നാട്ടുകാർ. ആശങ്ക വേണ്ടെന്നും പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും രോഗം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മേഖലയിൽ സ്വകാര്യ ലോറിക്കാർ വിതരണം ചെയ്ത കുടിവെള്ളത്തിൽ നിന്നായിരിക്കാം രോഗം പടർന്നതെന്നു സംശയമുണ്ട്. അടുത്തിടെ സമീപ വാർഡായ തുമരംപാറയിൽ കുട്ടികളിൽ മുണ്ടിനീര് പടർന്നതിനെത്തുടർന്ന് ഇന്നലെ ഗവൺമെന്റ് എൽപി സ്കൂളിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. മുണ്ടിനീര് രോഗമുണ്ടായ കുട്ടിയിൽനിന്ന് സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടർന്നെന്നാണ് മനസിലായതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ഹോമിയോ വിഭാഗവും ആരോഗ്യവകുപ്പും ചേർന്ന് തുമരംപാറയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നതിനിടെയാണ് സമീപ വാർഡായ മുട്ടപ്പള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നത്. ഇവിടെ മഞ്ഞപ്പിത്തരോഗം പലരിലേക്കും എത്തിയെന്നാണ് പ്രാഥമിക നിഗമനം. ഇത് മുൻനിർത്തി പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ ഇന്നലെ ആരോഗ്യവകുപ്പ് സംഘം പരിശോധിച്ചു.



0 അഭിപ്രായങ്ങള്‍